Article Details | Simple Voice of GOD

പുൽക്കൂട് തരുന്ന സന്ദേശം

Image

​വർണ്ണത്തിളക്കമുള്ള നക്ഷത്രങ്ങളും, വർണ്ണാഭമായ ക്രിസ്തുമസ് ട്രീകളും,സമ്മാനപ്പൊതികളും, രുചിയേറും പലഹാരങ്ങളും, സാന്തക്ലോസും , ജിംഗിൾ ബെൽ ഗാനങ്ങളും ക്രിസ്മസിന്റെ എന്നുമുള്ള കാഴ്ചകളാണ് . എവിടേയും ആഹ്ലാദത്തിൻ്റേയും സാഹോദര്യൻ്റേയും ഉണർത്തുപാട്ടുകൾ സമ്മാനിക്കുന്ന ഒരു കാലഘട്ടം.എന്നാൽ ഈ ആഘോഷങ്ങൾക്കപ്പുറം, പുൽക്കൂടുകൾ നമുക്ക് പകർന്നുനൽകുന്ന ഒരു എളിമയുടെയും ലാളിത്യത്തിൻ്റെയും മഹത്തായ ഒരു സന്ദേശമുണ്ട്. ഈ സന്ദേശത്തിൻ്റെ ഉറവിടം തേടിപ്പോകുമ്പോൾ നാം എത്തിച്ചേരുന്നത് ഒരു മഹാനായ വിശുദ്ധനിലാണ് - അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്.

ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവരും അക്രൈസ്തവരും പുൽക്കൂട് നിർമ്മിക്കുന്നു. യേശുവിൻ്റെ ജനനം കാലിത്തൊഴുത്തിൽ എങ്ങനെയായിരുന്നോ, അതുപോലെ പുനഃസൃഷ്ടിക്കുന്ന ഈ മനോഹരമായ ദൃശ്യാവിഷ്കാരത്തിന് പിന്നിൽ ഒരു ചരിത്രമുണ്ട്.

​വർഷം 1223, ക്രിസ്മസ് രാവിൽ, ഇറ്റലിയിലെ ഗ്രേച്ചിയോ (Greccio) എന്ന ഗ്രാമത്തിൽവെച്ചാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് സ്ഥാപിച്ചത്. അക്കാലത്ത്, യേശുവിൻ്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള ധ്യാനം ജനങ്ങളിൽ ശക്തിപ്പെടുത്താൻ ഫ്രാൻസിസ് ആഗ്രഹിച്ചു. ഒരു കാലിത്തൊഴുത്തും, അതിൽ ഉണ്ണിയേശുവിനായി വൈക്കോൽ നിറച്ച പുൽത്തൊട്ടിയും, ഒപ്പം ഒരു കാളയെയും കഴുതയേയും കൊണ്ടുവന്ന് അദ്ദേഹം യഥാർത്ഥ തിരുപ്പിറവിയുടെ രംഗം പുനഃസൃഷ്ടിച്ചു. അവിടെവെച്ച് ദിവ്യബലി അർപ്പിച്ചു. ​വിശുദ്ധ ഗ്രന്ഥങ്ങളിലെ വായനകളിലൂടെയും ചിത്രങ്ങളിലൂടെയുമല്ല, മറിച്ച് കണ്ണുകൊണ്ട് കാണാനും കൈകൊണ്ട് തൊടാനും കഴിയുന്ന ഒരു അനുഭവത്തിലൂടെ ക്രിസ്തുവിൻ്റെ ജനനം ആളുകളുടെ ഹൃദയത്തിൽ പതിയാൻ അദ്ദേഹം ആഗ്രഹിച്ചു. ലാളിത്യത്തിൽ പിറന്ന ക്രിസ്തുവിൻ്റെ ദാരിദ്ര്യവും വിനയവും ജനങ്ങൾക്ക് നേരിട്ട് ഗ്രഹിക്കാൻ ഇത് സഹായിച്ചു. ​വിശുദ്ധ ഫ്രാൻസിസ് പറഞ്ഞതിങ്ങനെ: "ബെത്‌ലഹേമിൽ പിറന്ന ഉണ്ണിയേശുവിൻ്റെ ഓർമ്മ എൻ്റെ കണ്ണുകൾക്ക് മുൻപിൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ്റെ ബാല്യകാല ആവശ്യങ്ങളിലെ കഷ്ടപ്പാടുകൾ, അവൻ പുൽത്തൊട്ടിയിൽ കിടന്ന രീതി, കാളയും കഴുതയും അടുത്തുനിൽക്കുന്നത്, ഇവയെല്ലാം നമ്മുടെ ശാരീരികമായ കണ്ണുകൾ കൊണ്ട് കാണണം." ​വിശുദ്ധ ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം, പുൽക്കൂട് വെറുമൊരു അലങ്കാരമായിരുന്നില്ല. അത് ഒരു ആഴമായ ദൈവശാസ്ത്ര സത്യത്തിൻ്റെ പ്രതീകമായിരുന്നു. ​ലോകത്തിൻ്റെ രക്ഷകനായി വന്നവൻ്റെ ആദ്യ കിടപ്പിടം ഒരു കാലിത്തൊഴുത്തായിരുന്നു. വിലയേറിയ വസ്തുക്കൾക്ക് പകരം വൈക്കോൽ മെത്തയും, രാജകൊട്ടാരത്തിനു പകരം കന്നുകാലികളുടെ തൊഴുത്തും തിരഞ്ഞെടുത്ത ക്രിസ്തുവിൻ്റെ ദൈവികമായ എളിമയുടെ ഏറ്റവും വലിയ ഓർമ്മപ്പെടുത്തലാണ് പുൽക്കൂട്. പുൽക്കൂടിൽ കാളയെയും കഴുതയെയും ഉൾപ്പെടുത്തിയതിലൂടെ, തൻ്റെ സകല സൃഷ്ടികളോടുമുള്ള ഫ്രാൻസിസിൻ്റെ സ്നേഹവും ബഹുമാനവും പ്രകടമാകുന്നു. മനുഷ്യൻ മാത്രമല്ല, പ്രകൃതിയും മൃഗങ്ങളും ഉൾപ്പെടുന്ന സകല സൃഷ്ടികളും ക്രിസ്തുവിൻ്റെ ജനനത്തിൽ പങ്കുചേരുന്നു. ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതിലൂടെ, നമ്മുടെ ദുരിതങ്ങളോടും കഷ്ടപ്പാടുകളോടും അവൻ ഐക്യപ്പെടുന്നു എന്ന് ഫ്രാൻസിസ് പഠിപ്പിച്ചു.

പുൽക്കൂട് നമ്മോട് പറയുന്നത്, ദൈവം നമ്മളിൽ നിന്ന് അകലെയല്ല, നമ്മോടൊപ്പമുണ്ട് (ഇമ്മാനുവേൽ) എന്നാണ്. ​ഈ ക്രിസ്മസ് കാലത്ത്, നമ്മുടെ വീടുകളിലും പള്ളികളിലും ഒരുക്കുന്ന ഓരോ പുൽക്കൂടും വിശുദ്ധ ഫ്രാൻസിസിൻ്റെ ആ മഹത്തായ ആഗ്രഹം നമ്മിൽ ഉണർത്തട്ടെ. കാഴ്ചയുടെയും ആഘോഷത്തിൻ്റെയും തിരക്കിനിടയിൽ, പുൽക്കൂടിൻ്റെ മുമ്പിൽ അൽപ്പനേരം മുട്ടുകുത്തി, എളിമയിൽ പിറന്ന ഉണ്ണിയേശുവിൻ്റെ ലാളിത്യവും, സ്നേഹവും, ദാരിദ്ര്യത്തോടുള്ള ഐക്യദാർഢ്യവും നമ്മുടെ ജീവിതത്തിലേക്ക് പകർത്താൻ നമുക്ക് പരിശ്രമിക്കാം. ​സമ്പന്നതയുടെ ധാരാളിത്തത്തിൽ നിന്ന് അകന്ന്, വിനയത്തിലും സ്നേഹത്തിലും ക്രിസ്മസ് ആഘോഷിക്കുന്ന ഒരു പുതിയ ദർശനം നമുക്ക് നൽകാൻ വിശുദ്ധ ഫ്രാൻസിസിൻ്റെ പുൽക്കൂട് നമ്മെസഹായിക്കട്ടെ.

എല്ലാവർക്കും പിറവി തിരുനാളിൻ്റേയും എളിമയുടെ കാഴ്ച്ചപ്പാടുള്ള പുതുവത്സരത്തിൻ്റേയും മംഗളങ്ങൾ നേരുന്നു ! നേരുന്നു

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review