Article Details | Simple Voice of GOD

മാതാവിന്റെ അമലോത്ഭവ തിരുനാൾ-ഡിസംബർ 8

Image

ഡിസംബർ 8 ന് മാതാവിന്റെ അമലോത്ഭവ തിരുനാളാണല്ലോ?

തിരുപ്പിറവിക്കൊരുങ്ങിക്കൊണ്ടിരിക്കുന്ന ലോകം വലിയ ആനന്ദത്തോടു കൂടിയാണ് ഈ തിരുനാൾ കൊണ്ടാടുന്നത്. അമലോത്ഭവത്തെ കുറിച്ച് ഏതാനും ചിന്തകളിലൂടെ നമുക്ക് കടന്നുപോകാം .

നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതീ” എന്ന പ്രധാന മാലാഖയായ വി. ഗബ്രിയേല്‍ മാലാഖയുടെ പ്രസിദ്ധമായ ഈ അഭിവാദ്യത്താല്‍ പരിശുദ്ധ അമ്മ ആയിരകണക്കിന് നൂറ്റാണ്ടുകളായി ദിനംതോറും ദശലക്ഷകണക്കിന് പ്രാവശ്യം വിശ്വാസികളാല്‍ അഭിവാദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. ഇന്നത്തെ സുവിശേഷത്തിലും ഈ അഭിവാദ്യം പുതുമയോടെ മുഴങ്ങി കേള്‍ക്കുന്നു. ദൈവമഹത്വത്തിന്റെ പൂര്‍ണ്ണ രഹസ്യം പരിശുദ്ധ അമ്മയിലൂടെ യഥാര്‍ത്ഥ്യം പ്രാപിച്ചു എന്ന കാര്യം തിരുസഭയുടെ മക്കള്‍ ഗബ്രിയേല്‍ മാലാഖയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കുന്നു.

അപ്പസ്തോലനായ വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിച്ചിരിക്കുന്നത് പോലെ സ്വര്‍ഗ്ഗീയ പിതാവ്‌ എല്ലാ പൂര്‍ണ്ണതയും തന്റെ അവതാരമായ തിരുകുമാരനില്‍ നിവസിപ്പിച്ചിരിക്കുന്നു (c.f. Col 1:12-20), ഇത് തിരുകുമാരനായ യേശുവിന്റെ ശിരസ്സില്‍ നിന്നും ദിവ്യശരീരമായ തിരുസഭയിലൂടെ പുറത്തേക്കൊഴുകുന്നു. തിരുശരീരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ്‌ യേശുവിന്റെ മഹത്വം അതിവിശിഷ്ടമായ രീതിയില്‍ അനാദികാലം മുതലേ തിരുകുമാരന്റെ അമ്മയാകാന്‍ ദൈവഹിതത്താല്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ മറിയത്തില്‍ വ്യാപിച്ചിരിക്കുന്നു.

വിശുദ്ധ കുര്‍ബ്ബാനയില്‍ സുവിശേഷത്തിന്റെ ആദ്യവായനയില്‍ ആദ്യമാതാവായ ഹവ്വയെ അനുസ്മരിക്കുന്നു. ആദ്യമാതാവുമായുള്ള ബന്ധനം അഴിക്കുന്ന ഒരു പുതിയ ഹവ്വയായി മറിയത്തെ സഭാ പിതാക്കന്മാര്‍ കാണുന്നത്. ആദ്യമാതാവായ ഹവ്വയുടെ അനുസരണകേട് മൂലമുണ്ടായ ആ ബന്ധനം തന്റെ വിധേയത്വത്താലും അനുസരണയാലും പരിശുദ്ധ മറിയം അഴിച്ചിരിക്കുന്നു. നിര്‍മ്മലതയിലും പൂര്‍ണ്ണതയിലും ഹവ്വ സൃഷ്ടിക്കപ്പെട്ടത് പോലെ വചനത്തിന്റെ പൂര്‍ത്തീകരണവും സകലരുടേയും പാപവിമോചകനുമായ രക്ഷകനെ മനുഷ്യകുലത്തിനു സമ്മാനിക്കുന്നതിനായി ഈ പുതിയ ഹവ്വയും ആദിപാപത്തിന്റെ പിടിയില്‍ നിന്നും അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട് വന്നു.

വിശുദ്ധ ഇറേനിയൂസ് ആദി പിതാവായ ആദം സൃഷ്ടിക്കപ്പെട്ട മണ്ണിന്റെ വിശുദ്ധിയോട് രണ്ടാമത്തെ ആദത്തിനു (ക്രിസ്തു) ജന്മം നല്‍കിയ പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയെ താരതമ്യം ചെയ്തിരിക്കുന്നു. ‘ആദ്യസൃഷ്ടിയെന്ന നിലയില്‍ ആദത്തിന് തന്റെ സത്ത ഇതുവരെ ഉഴുതുമറിക്കാത്ത ശുദ്ധമായ മണ്ണില്‍ നിന്നുമാണ് ലഭിക്കുന്നത് (കാരണം ദൈവം അതുവരെ മഴപെയ്യിക്കുകയോ, ഒരു മനുഷ്യനും അതുവരെ ഭൂമി ഉഴുതു മറിക്കുകയോ ചെയ്തിരുന്നില്ല (ഉത്പത്തി 2:5)) ആയതിനാല്‍ വചനമാകുന്ന ദൈവം ആദത്തെ തന്നിലേക്ക് സംഗ്രഹിക്കുകയും കന്യകയായ മറിയത്തില്‍ നിന്നും ജന്മം സ്വീകരിക്കുകയും ചെയ്തു (Adversus hereses III, 21:10).

1854 ഡിസംബര്‍ 8ന് വാഴ്ത്തപ്പെട്ട പിയൂസ്‌ ഒമ്പതാമന്‍ മാര്‍പാപ്പാ മറിയത്തോടുള്ള ദൈവത്താല്‍ വെളിവാക്കപ്പെട്ട വിശ്വാസ പ്രമാണം പ്രഖ്യാപിച്ചു. ഇതിന്‍ പ്രകാരം “കന്യകാ മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍, മനുഷ്യവംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെപ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ആദ്യപാപത്തിന്റെ കറകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു” (Denz.-Schonm, 2083).

ഈ ഔദ്യോഗിക പ്രഖ്യാപനത്തിന് വലിയ പഴക്കമൊന്നുമില്ലെങ്കിലും, ഇക്കാര്യത്തിലുള്ള വിശ്വാസവും ആരാധനരീതികളും വളരെ പഴക്കമുള്ളതാണ്. ഇതിനു പുറമേ, നാല് വര്‍ഷത്തിനു ശേഷം കന്യകാ മറിയം ലൂര്‍ദിലെ വിശുദ്ധ ബെര്‍ണാഡറ്റിനു പ്രത്യക്ഷപ്പെട്ട് ‘ഞാന്‍ നിര്‍മ്മല ഗര്‍ഭവതി’ എന്നരുളി ചെയ്തുകൊണ്ട് ഈ പ്രമാണത്തിന്റെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മക്ക് ലഭിച്ച ഈ പ്രത്യേക ദൈവനിയോഗം മൂലം - എല്ലാ മനുഷ്യരും അവര്‍ ഗര്‍ഭത്തില്‍ രൂപം പ്രാപിക്കുന്നത് മുതല്‍ ആദിപാപത്തില്‍ പങ്കാളികളാകുന്നതില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നതിന് കാരണമാകുന്നു – ഇത് പരിശുദ്ധ ത്രിത്വത്തിന്റെ രക്ഷാകര പദ്ധതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു.

ഏകവും-ത്രിത്വൈകവുമായ ദൈവം ആദ്യം മുതലേ തന്നെ പാപികളായ മനുഷ്യകുലത്തെ വീണ്ടെടുക്കുവാന്‍ ഭാവിയില്‍ അവതാരം കൊള്ളുന്നതിനായി പദ്ധതിയിട്ടിരുന്നു. അതിനാല്‍ ദൈവം കന്യകാമറിയത്തെ തിരഞ്ഞെടുക്കുകയും അവളിലൂടെ അവതരിച്ച രക്ഷകന്‍ വഴി സൃഷ്ടിയുടെ യഥാര്‍ത്ഥ മഹത്വം പുനസ്ഥാപിക്കുകയും ചെയ്യുവാന്‍ വേണ്ടിയായിരുന്നു ഇത്. ഇക്കാരണത്താല്‍ തന്നെ ഇന്നത്തെ സുവിശേഷത്തിലെ രണ്ടാമത്തെ വായനയില്‍ ദൈവം തന്റെ തിരുമുന്‍പില്‍ നമ്മെ വിശുദ്ധിയുള്ളവരും നിര്‍മ്മലരായവരും ആയി കാണുവാന്‍ ആഗ്രഹിക്കുന്നു എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ജന്മനാലുള്ള നമ്മുടെ വിശുദ്ധി വീണ്ടെടുക്കുവാനാവാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നിര്‍മ്മല മാതാവിലൂടെ, ദൈവം നമുക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മൂലം വരുത്തിവച്ച നാശത്തിന് ഒരു ശാശ്വത പരിഹാരം കാണുകയും പ്രതീക്ഷയറ്റ വിധം നഷ്ടപ്പെട്ട നമ്മുടെ ജന്മനാലുള്ള യഥാര്‍ത്ഥ വിശുദ്ധി തിരികെ തരികയും ചെയ്തിരിക്കുന്നു. മറിയത്തിന്റെ ദിവ്യമായ മാതൃത്വത്തിന്റെ നേരിട്ടുള്ള ഫലമാണ് പരിശുദ്ധാത്മാവിനാലുള്ള അവളുടെ നിര്‍മ്മല ഗര്‍ഭധാരണം. അവോസ്ടയിലെ വിശുദ്ധ അന്‍സ്ലേം ഇപ്രകാരം എഴുതി: നിശ്ചയമായും കന്യകാ മാതാവ് ദൈവീക വിശുദ്ധിയില്‍ അനുഗ്രഹീതയാക്കപ്പെട്ടിരിക്കുന്നുവെന്നുള്ളത് യുക്തിസഹമാണ്. ഇതിനേക്കാളും മഹനീയമായൊരു ഗര്‍ഭം ധരിക്കല്‍ കാണുവാന്‍ സാധ്യമല്ല.

പിതാവായ ദൈവം തന്റെ സാദൃശ്യത്തിലുള്ള ഏക മകനെ പിതാവായ ദൈവത്തിന്റെയും കന്യകയുടേയും പുത്രനായി ജനിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു.' (De conceptu virginali et originali peccato, XVIII). ദൈവീക മാതൃത്വം എന്ന വിശേഷഭാഗ്യവും മറിയത്തിന്റെ നിര്‍മ്മല ഗര്‍ഭധാരണവും തമ്മിലുള്ള ബന്ധത്തിന്റെ ഫലമാണ് തിരുസഭയില്‍ അവള്‍ക്കുള്ള പ്രതാപം. സ്വര്‍ഗ്ഗത്തില്‍ സഭയുടെ ഒരുത്തമ പ്രതീകമാണ് പരിശുദ്ധ മറിയം, അവളിലൂടെ പുതുതായി വിജയകിരീടം ചൂടിയ ജെറുസലേം, അവിടെ ഒരു വേദനയോ മരണമോ ഉണ്ടായിരിക്കുകയില്ല. ഇതുകൊണ്ടാണ് ഇന്നത്തെ ആമുഖത്തില്‍ ഇപ്രകാരം ഉരുവിടുന്നത്: '..നിന്റെ മകന്റെ മാതാവാകാന്‍ യോഗ്യതയുള്ളവളാണ് അവള്‍, സഭയോടുള്ള നിന്റെ കാരുണ്യത്തിന്റെ അടയാളം നല്‍കപ്പെട്ടു കഴിഞ്ഞു, തിരുസഭ ക്രിസ്തുവിന്റെ മണവാട്ടിയായിരിക്കുമെന്നത് വളരെ മനോഹരമായിരിക്കുന്നു.

സ്വര്‍ഗ്ഗത്തില്‍ മറിയം വെറുമൊരു അനുയായി മാത്രമായിരിക്കുകയില്ല, മറിച്ച് അവളുടെ മകന്റെ മുന്‍പില്‍ ഏറ്റവും മഹത്വമുള്ളവള്‍ ആയിരിക്കും. അവള്‍ ദൈവത്തിന്റെ അമ്മയാണ്, എപ്പോഴും ആയിരിക്കുകയും ചെയ്യും, തിരുസഭയുടെ അമ്മ, മാലാഖമാരുടെയും വിശുദ്ധരുടേയും പരിശുദ്ധ രാജ്ഞീ. അതിനാല്‍ വിശുദ്ധ കുര്‍ബ്ബാനയുടെ അവതാരികയില്‍ ഇപ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. "നിന്റെ പക്കല്‍ ഞങ്ങളുടെ വക്താവായിരിക്കുവാനും, വിശുദ്ധിയുടെ മാതൃകയായിരിക്കുവാനും നീ അവളെ സകല സൃഷ്ടികളില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നു."

രക്ഷകന്റെ അമ്മയാകാന്‍ നിയോഗം ലഭിച്ചവള്‍ എന്ന കാരണത്താല്‍ തന്നെ മറിയം നിര്‍മ്മലയായിരുന്നു. യഥാര്‍ത്ഥ വിശുദ്ധിയുടെ അനുഗ്രഹം കൂടാതെ ധന്യതയുടെ പൂര്‍ത്തീകരണവും അവള്‍ക്ക് ലഭിച്ചിരുന്നു. ഈ അനുഗ്രഹം ദൈവീക പ്രാസാദത്താല്‍ ഒരിക്കല്‍ നമുക്കും സ്വീകരിക്കുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. നിര്‍മ്മലയായ മറിയം നന്മനിറഞ്ഞവള്‍ ആയിരുന്നു. അവള്‍ യേശുവിന്റെ വെറുമൊരു അനുയായി മാത്രമല്ല, ദൈവപ്രസാദത്താല്‍ പാപത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞവള്‍ ആയിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ വിളനിലമായിരുന്നു പരിശുദ്ധ മറിയം (St Thomas Aquinas, Exposito Salutationis Angelicae, I). നിര്‍മ്മലയായവള്‍, നമ്മളും ഒരിക്കല്‍ ആയിതീരും എന്ന് നാം ആഗ്രഹിക്കുന്ന സഭയിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ അമ്മയും, രാജ്ഞിയും, എന്ന് നാം ഒരിക്കല്‍ വളരെ സന്തോഷത്തോടും ആനന്ദത്തോടും കൂടി തിരുമുന്‍പില്‍ പാടും. അമലോത്ഭവ മാതാവേ പാപകരമായ ബോധ്യങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അങ്ങയുടെ മക്കളെ മോചിപ്പിക്കുവാൻ മാധ്യസ്ഥം വഹിക്കേണമേ ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review